അരവിന്ദ് കേജ്രിവാളിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് രാജ്യത്തെ പലരും വിശ്വസിക്കുന്നു: അമിത് ഷാ

 

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടേത് സാധാരണ വിധിയായി കണക്കാക്കാൻ ആകില്ലെന്നും കേജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായാണ് രാജ്യത്തെ പലരും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. 

ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ തനിക്ക് ജയിലിലേക്ക് തിരിച്ചു പോകേണ്ടി വരില്ല എന്ന കേജ്‌രിവാളിന്റെ പരാമർശം സുപ്രീം കോടതിയോടുള്ള അവഹേളനമാണ്. ആരെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ചെയ്ത തെറ്റ് കോടതി തെറ്റല്ലാതായി കണക്കാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ കേജ്‌രിവാളിന് ജാമ്യം നൽകിയ ജഡ്ജിമാർ അവരുടെ വിധി ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും അമിത് ഷാ പറഞ്ഞു. തിഹാർ ജയിലിൽ ക്യാമറ വച്ചിരുന്നെന്നും ദൃശ്യങ്ങൾ നേരിട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെന്നുമുള്ള കേജ്‌രിവാളിന്റെ പരാമർശത്തിന്, തിഹാർ ജയിൽ ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് അമിത് ഷാ മറുപടി നൽകി.