എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായഅറസ്റ്റ് വാറന്റുകൾക്ക് സ്റ്റേ

 

എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ ഡൽഹി കോടതി സ്റ്റേ ചെയ്തു. പാട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിജയശ്രീ റാത്തോറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2021ൽ ഡൽഹിയിലെ ബംഗാ ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ 2024 ഡിസംബർ 12-നും 2026 ഏപ്രിൽ 11-നും ആണ് ഐഷി ഘോഷിനെതിരെ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചത്. കോടതി നടപടികളിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു നടപടി.

ഈ കേസിൽ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് സി.പി.എം ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനിലെത്തിയത് വിവാദമായിരുന്നു. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ എത്തിയത്.

എന്നാൽ ജോൺ ബ്രിട്ടാസ് എം.പി.യുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ പൊലീസ് നടപടിയെ ചോദ്യം ചെയ്തു. യൂണിഫോം ധരിക്കാതെയാണ് പൊലീസ് എത്തിയതെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് അറിയിച്ചതോടെ പൊലീസ് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റുകൾ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്.