അയോധ്യ സംഭാവനത്തട്ടിപ്പ്: ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്.ഐ.ടി പുനഃസംഘടിപ്പിച്ചു

 

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. ലഖ്‌നൗ റേഞ്ച് ഐ.ജി കിരൺ എസ്. ആണ് പുതിയ മൂന്നംഗ അന്വേഷണസംഘത്തിന്റെ തലവൻ.

അയോധ്യ ഡി.ഐ.ജി സോമൻ വർമ, അയോധ്യ എസ്.എസ്.പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. നേരത്തെ ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്. എന്നാൽ മുൻ അന്വേഷണസംഘത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിലാണ് മാറ്റം.

പ്രാഥമിക തെളിവുശേഖരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ പുതിയ സംഘം ഈ മാസം 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കും.