2000 രൂപയുടെ നോട്ട് നിരോധിച്ചത് കർണാടകയിലെ തോൽവി മറയ്ക്കാനെന്ന് എം. കെ സ്റ്റാലിൻBjp

 

കർണാടകയിലെ വൻ തോൽവി മറയ്ക്കാനാണ് 2000 രൂപയുടെ നോട്ട് നിരോധിച്ചതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 500 സംശയങ്ങൾ, 1000 ദുരൂഹതകൾ, 2000 തെറ്റുകൾ, കർണാടകയിലെ തോൽവി എന്നിവയെല്ലാം മറയ്ക്കാനുള്ള ഒറ്റ വഴിയാണിതെന്ന് എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. #2000note, #demonetisation എന്നീ ഹാഷ്ടാഗുകൾ നൽകിയാണ് സ്റ്റാലിൻ ട്വീറ്റ് ചെയ്തത്.

രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ഇന്നലെ വൈകീട്ടാണ് ആ‍ര്‍ബിഐ അറിയിച്ചത്. നിലവിൽ ഈ നോട്ട് കയ്യിലുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഇത് ഉപയോഗിക്കാം. മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ അറിയിച്ചത്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചപ്പോഴായിരുന്നു 2,000 രൂപാ നോട്ട് അച്ചടിച്ച്  പുറത്തിറക്കിയത്. എന്നാൽ, 2018-2019 കാലയളവിൽ 2000 നോട്ടിൻറെ അച്ചടി  നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നും അതിനാൽ നിരോധിക്കുന്നു എന്നാണ് ആർ.ബി.ഐ വിശദീകരണം.