എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബോംബ് ഭീഷണി; ക്രൂ അംഗത്തെയും യാത്രക്കാരനെയും ചോദ്യം ചെയ്യുന്നു
ദമാമിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയ സംഭവത്തിൽ ഒരു ക്രൂ അംഗത്തെയും യാത്രക്കാരനെയും പൊലീസ് ചോദ്യം ചെയ്യുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു.ഓഗസ്റ്റ് 31നായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അഹമ്മദാബാദ് എയർപോർട്ട് പോലീസിൽ പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ശുചിമുറിയിൽ 'ബോംബ് റെഡ് 430' എന്നെഴുതിയ കുറിപ്പ് ക്രൂ അംഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.കുറിപ്പിലെ കയ്യക്ഷരവും വിമാനത്തിലുണ്ടായിരുന്ന എട്ട് ക്രൂ അംഗങ്ങളിൽ ഒരാളുടെ കയ്യക്ഷരവും തമ്മിൽ സാമ്യമുള്ളതായി പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റ് ഏഴ് ക്രൂ അംഗങ്ങൾക്ക് അഹമ്മദാബാദിൽനിന്ന് മടങ്ങാൻ അനുമതി നൽകി.യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയിൽ പലതവണ പോയതായി കണ്ടെത്തിയ ഒരു യാത്രക്കാരനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരുടെയും നീക്കങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.