ബംഗാളിൽ CJP പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെട്ടു; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അഭിജീത് ദീപ്കെ
പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകൻ അബ്ദുൽ ഹാഫിസിന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വ്യാഴാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ബൻകുരയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സി.ജെ.പിയുടെ ‘സ്കൂൾ ടീക് കരോ’ ക്യാമ്പയിന്റെ ഭാഗമായി സ്വന്തം വിദ്യാലയത്തിലെ ശോചനീയാവസ്ഥ ഹാഫിസ് ക്യാമറയിൽ പകർത്തിയതിൽ പ്രകോപിതരായാണ് അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഹാഫിസിനെ മാരകായുധങ്ങൾ കൊണ്ട് മർദിക്കുകയും ഫോണിലെ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ബി.ജെ.പി. ഗുണ്ടകളാണെന്ന് സി.ജെ.പി. നേതാക്കളായ അഭിജീത് ദീപ്കെയും അശുതോഷ് റാങ്കയും ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ ബി.ജെ.പി. വക്താവ് കേയ ഘോഷ് പൂർണ്ണമായും തള്ളി. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി. പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കുമെന്ന് പോലീസും അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബംഗാളിലേക്ക് പ്രതിഷേധ സമരം വ്യാപിപ്പിക്കാനാണ് സി.ജെ.പി തീരുമാനം.