ജീവനാംശം നൽകാതെ രണ്ടാം ഭർത്താവ്; ഗാർഹിക പീഡനത്തിന് കേസ് നൽകാൻ ഭാര്യയോട് മധ്യപ്രദേശ് ഹൈക്കോടതി

 

രണ്ടാം ഭർത്താവിൽ നിന്ന് ജീവനാംശം തേടി ഭാര്യ, വിവാഹത്തിന് സാധുതയില്ലെന്ന നിലപാടിൽ ഭർത്താവ് ഉറച്ച് നിന്നതോടെ അസാധാരണ നടപടിയുമായി മധ്യപ്രദേശ് ഹൈക്കോടതി. ഏഴ് വർഷം മുൻപ് വിവാഹിതയായ യുവതിക്കും മൂന്ന് കുഞ്ഞുങ്ങൾക്കും ജീവനാംശം തേടിയ യുവതിക്ക് നിയമത്തിലെ നൂലാമാലകൾ മുൻനിർത്തി ജീവനാംശം നൽകാനാവില്ലെന്ന് വാദിച്ച രണ്ടാം ഭർത്താവിന് തിരിച്ചടി നൽകുന്നതാണ് കോടതിയുടെ തീരുമാനം.

ക്രിമിനൽ പ്രൊസീജ്യറിലെ 125ാം വകുപ്പ് അനുസരിച്ചാണ് യുവതി ജീവനാംശം തേടിയത്. എന്നാൽ ആദ്യ വിവാഹിതയായ യുവതി ആ ബന്ധം നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ലാത്തതിൽ രണ്ടാം വിവാഹത്തിന് സാധുതയില്ലെന്നായിരുന്നു രണ്ടാം ഭർത്താവിന്റെ വാദം.  എന്നാൽ നിയമത്തിലെ പഴുതുകൾ വിദ്യയാക്കി ജീവനാംശം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിക്ക് രണ്ടാം ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കോടതിയെ സമീപിക്കാമെന്നാണ് വ്യക്തമാക്കി. ഇത്തരത്തിൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നിരവധി സ്ത്രീകളെയാണ് ചൂഷണം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. 

ജസ്റ്റിസ് പ്രേം നാരായൺ സിംഗിന്റേതാണ് നിർണായകമായ തീരുമാനം. ഭാര്യയ്ക്ക് 10000 രൂപ വീതം മാസം തോറും നൽകണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികൾ യുവതിക്ക് ആദ്യ ബന്ധത്തിൽ നിന്നുള്ളതാണെന്നും യുവതി ആദ്യ വിവാഹ മോചനം നേടിയിട്ടില്ലാത്തതിനാൽ 7 വർഷം മുൻപ് നടന്ന രണ്ടാം വിവാഹത്തിന് നിയമ സാധുത ഇല്ലെന്നും വിശദമാക്കിയായിരുന്നു യുവാവിന്റെ അപ്പീൽ. 

നിലവിലെ നിയമം അനുസരിച്ച് വിവാഹത്തിന് സാധുത ഇല്ലെന്ന് വാദിക്കാമെങ്കിലും ഈ സാഹചര്യത്തിന് അങ്ങനെ കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി നടത്തിയ ഭാര്യ എന്ന പദത്തിന്റെ വിശദീകരണം അടക്കം നിരത്തിയായിരുന്നു യുവാവിന്റെ ഹർജി. എന്നാൽ ഇവയെല്ലാം പരിഗണിച്ച കോടതി യുവതിയുടെ അപേക്ഷ മാറ്റി വയ്ക്കുകയും ഗാർഹിക പീഡനത്തിന് കീഴിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള സ്വാതന്ത്യ്രം യുവതിക്കുണ്ടെന്നും കോടതി വ്യക്തമാക്കി. യുവതിയുടേയും കുട്ടികളുടേയും ദയനീയ അവസ്ഥ പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.