ഹിന്ദി പഠനം നിർബന്ധം; ഡൽഹി സർവകലാശാലയിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

 

ഡൽഹി സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കാൻ ഹിന്ദി പഠനം നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഒന്നാം വർഷത്തിലെ നിർബന്ധിത കോഴ്‌സിൽ ഐച്ഛിക വിഷയങ്ങൾ ഹിന്ദിയും സംസ്‌കൃതവും മാത്രമായി ചുരുക്കിയതിനെതിരെയാണ് പ്രതിഷേധം.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനം ലക്ഷ്യമിട്ട് ഡൽഡി സർവകലാശാല 2018 മുതൽ സിലബസിൽ ഉൾപ്പെടുത്തിയ നിർബന്ധിത കോഴ്‌സാണ് എബിലിറ്റി എൻഹാൻസ്‌മെൻറ്  കമ്പൽസറി കോഴ്‌സ് ( എഇസിസി). കഴിഞ്ഞ വർഷം വരെ പരിസ്ഥിതി ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി , സംസ്‌കൃതം എന്നിവയായിരുന്നു ഇതിൽ ഐച്ഛിക വിഷയങ്ങൾ. ഈ വർഷം മുതൽ ഇതിൽ നിന്നും ഇംഗ്ലീഷും പരിസ്ഥിതി ശാസ്ത്രവും നീക്കി. ഹിന്ദിയോ സംസ്‌കൃതമോ പഠിക്കാതെ ബിരുദം പൂർത്തിയാക്കാനാകില്ല.

ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമാണ് ഈ മാറ്റമെന്ന് സർവകലാശാലയുടെ വിശദീകരണം. എന്നാൽ മുൻ വർഷങ്ങളിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പ്രവണതകൾ കണ്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒന്നു മുതൽ എട്ട് വരെ ഹിന്ദി പഠിക്കാത്തവർ പ്രത്യേക പരീക്ഷ പാസാകണമെന്ന് സർവകലാശാലയ്ക്ക് കീഴിലെ പല കോളേജുകളും നിബന്ധന വെച്ചിരുന്നു. അതിൻറെ തുടർച്ചയാണ് സിലബസിലെ ഈ മാറ്റവും.