'എൻ ഇനിയ പൊൻനിലാവേ'; ഗാനത്തിന്റെ പകർപ്പവകാശം ഇളയരാജയ്ക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

 

തമിഴിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'എൻ ഇനിയ പൊൻനിലാവേ' എന്ന പാട്ടിന്റെ വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'അഗത്തിയ' എന്ന തമിഴ് ചിത്രത്തിൽ ഈ ഗാനം പുനരാവിഷ്കരിച്ചതിനെതിരെ ഇളയരാജ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക വിധി.

ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ മാത്രം ഗാനത്തിന്റെ വരികളിലോ അതിന്റെ സൗണ്ട് റെക്കോർഡിങ്ങിലോ പകർപ്പവകാശം ഉന്നയിക്കാൻ ഇളയരാജയ്ക്ക് നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ഗാനരംഗങ്ങളുടെ ഉൾപ്പെടെയുള്ള മുഴുവൻ പകർപ്പവകാശവും ചിത്രത്തിന്റെ നിർമ്മാതാക്കളായ 'രാജ സിനി ആർട്സി'നാണ്. അവർ ഈ അവകാശം നിയമപരമായി 'സരിഗമ ഇന്ത്യ ലിമിറ്റഡി'ന് കൈമാറിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഹരിശങ്കർ, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇളയരാജയുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചത്.

1980-ൽ രാജ സിനി ആർട്സിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ബാലുമഹേന്ദ്ര ഒരുക്കിയ 'മൂടുപാനി' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനമാണിത്. അന്തരിച്ച നടൻ പ്രതാപ് പോത്തൻ അഭിനയിച്ച ഈ ഗാനം ആലപിച്ചത് കെ.ജെ. യേശുദാസായിരുന്നു. എന്നാൽ 'അഗത്തിയ' എന്ന പുതിയ ചിത്രത്തിന് വേണ്ടി ഈ ഗാനം പുനഃസൃഷ്ടിച്ചത് ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവാൻ ശങ്കർ രാജയാണ്. വിജയ് യേശുദാസാണ് ഈ പുതിയ പതിപ്പ് പാടിയിരിക്കുന്നത്.