തുടർച്ചയായ രണ്ടാം വർഷവും ചെങ്കോട്ടയിലെ ആഘോഷങ്ങൾ ഒഴിവാക്കി രാഹുൽ ഗാന്ധിയും ഖാർഗെയും

 

പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയ ചെങ്കോട്ടയിലെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ നിന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിട്ടുനിന്നു. തുടർച്ചയായ രണ്ടാം വർഷമാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഈ ചടങ്ങിൽ പങ്കടുക്കാതിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ചടങ്ങിൽ ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രോട്ടോക്കോൾ ലംഘിച്ച് പിന്നിലെ വരിയിൽ (അഞ്ചാം നിര) ഇരിപ്പിടം നൽകിയത് വലിയ വിവാദമായിരുന്നു. ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് മുൻഗണന നൽകാനാണ് ആ മാറ്റം വരുത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നുവെങ്കിലും, പ്രതിപക്ഷ നേതാവിനോടുള്ള അനാദരവാണിതെന്ന് ആരോപിച്ചാണ് കോൺഗ്രസ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങ് ഒഴിവാക്കിയത്.

അതേസമയം, കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങുകളിൽ ഇരുനേതാക്കളും പങ്കെടുത്തു. ചെങ്കോട്ടയിലെ ദേശീയ ആഘോഷങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിന്നതിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.