ഗാന്ധിയുടെ കൊലയാളികളാണ് തങ്ങളെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നത്; അഭിജീത് ദീപ്‌കെ
സിജെപി പ്രതിഷേധക്കാർ ദേശവിരുദ്ധരാണെന്ന ആർഎസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത് ദീപ്‌കെ. മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നതെന്നും, ഗാന്ധിയുടെ കൊലയാളികൾക്ക് മറ്റുള്ളവരെ ദേശവിരുദ്ധർ എന്ന് വിശേഷിപ്പിക്കാൻ ധാർമിക അവകാശമില്ലെന്നും ദീപ്‌കെ വിമർശിച്ചു.
സിജെപിയുടെ പ്രതിഷേധം പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സമരം മാത്രമല്ലെന്നും അതിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ പ്രവർത്തിച്ചിരുന്നുവെന്നുമായിരുന്നു ആർഎസ്എസ് നേതാവ് അതുൽ ലിമായെയുടെ ആരോപണം. ഇതിന് മറുപടിയായാണ് അഭിജീത് ദീപ്‌കെയുടെ പ്രതികരണം.
തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ ആവശ്യപ്പെട്ട ബിജെപി നേതാക്കൾ സ്വന്തം ബിരുദ സർട്ടിഫിക്കറ്റുകൾ പരസ്യമാക്കാൻ തയ്യാറാണോയെന്നും ദീപ്‌കെ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം, അഭിജീത് ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ചില കേന്ദ്രങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മകനെ വിദേശത്ത് പഠിപ്പിക്കാൻ പിതാവിന് പണം എവിടെ നിന്നാണ് ലഭിച്ചതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി, അമേരിക്കയിലെ പഠനച്ചെലവ് ബോസ്റ്റൺ സർവകലാശാലയുടെ സ്‌കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണ് കണ്ടെത്തിയതെന്ന് അഭിജീത് ദീപ്‌കെ വ്യക്തമാക്കി.