ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു; ഗുജറാത്തിൽ മനുഷ്യക്കടത്ത് കേസ്, ഭർത്താവടക്കം ഏഴുപേർ പിടിയിൽ
ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിൽ 26 വയസ്സുകാരിയെ സ്വന്തം ഭർത്താവ് 50,000 രൂപയ്ക്ക് വിറ്റതായി പോലീസ്. യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തു. സംഭവത്തിൽ ഭർത്താവടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തനിക്ക് ഭാര്യയെ ഇഷ്ടമല്ലാത്തതിനാലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ഇതിനായി മനുഷ്യക്കടത്ത് സംഘത്തിന് കൈമാറുകയായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു.സംഭവത്തിൽ മനുഷ്യക്കടത്ത്, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മേയ് 11-ന് തന്റെ ഭാര്യയെ പാലൻപുരിലെ വസതിയിൽ നിന്ന് കാണാതായെന്ന് കാണിച്ച് യുവാവ് തന്നെയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി രണ്ട് ദിവസത്തിനുള്ളിൽ ഇയാളും അപ്രത്യക്ഷമായതോടെ പോലീസിന് സംശയം തോന്നി. തുടർന്ന് പ്രതിയുടെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു പരാതി കൂടി നൽകിയതോടെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ജിഗ്‌നേഷ് ഗാമിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്.
മനുഷ്യക്കടത്തിന് ഇരയായ യുവതി തടങ്കലിലായിരുന്നുവെന്നും അവിടെ നിരന്തരം പീഡനത്തിന് വിധേയയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്. കൂടാതെ യുവതിയുടെ ആഭരണങ്ങൾ തട്ടിയെടുത്ത് പ്രതികൾ വിൽപ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.പ്രതിക്ക് മുൻപും സമാന കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന സംശയവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.