ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ രൂക്ഷം; ആസാമിൽ മരണം 79 ആയി 

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. യുപിയിലെ പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. അസമിൽ പ്രളയത്തിൽ 79 പേർ മരിച്ചു.ഉത്തരാഖണ്ഡിലെ ചമോലിയില്‍ മണ്ണിടിച്ചിലുണ്ടായി. റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.  വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26 ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ 7 പേർ കൂടി മരിച്ചു. 

ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. 18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 9 കാണ്ടാമൃഗം അടക്കം 159 വന്യമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ചത്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് ഇവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.ഉത്തരാഖണ്ഡിലെ ചമോലിയിലെ ബദരീനാഥ് ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു.ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിരവധി ഗ്രാമങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.അതിനിടെ കനത്ത മഴയെ തുടർന്ന് ഗോവയിലെ കാർവാറിന് സമീപം റെയിൽവേ തുരങ്കത്തിൽ വെള്ളം കയറി.ഇതേ തുടർന്ന്  കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴി തിരിച്ചുവിട്ടു .കേരളത്തിലെക്ക്‌ അടക്കമുള്ള നിരവധി ട്രെയിനുകളാണ് വഴി തിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തത്.