അസമിൽ ഹിമന്ത ബിശ്വ ശർമ എൻഡിഎ നേതാവായി തുടരും

 

അസമിൽ വൻവിജയം നേടിയ ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമയെ തിരഞ്ഞെടുത്തു. ഞായറാഴ്ച ഗുവാഹത്തിയിൽ നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് തുടർച്ചയായ രണ്ടാം തവണയും അദ്ദേഹത്തെ പാർട്ടി നേതാവായി ഐകകണ്‌ഠേന തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകരായ ജെ.പി. നദ്ദ, നായാബ് സിങ് സെയ്നി തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി

അതേസമയം പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം 12-ന് ( ചൊവ്വാഴ്ച) നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം 102 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ചരിത്ര നിമിഷമായിരിക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയ പറഞ്ഞു. പാർട്ടി നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ എൻഡിഎയുടെ സംയുക്ത യോഗവും ചേരും. ഇതിനുശേഷം ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് ദിലീപ് സൈകിയ അറിയിച്ചു.