ഇന്‍ഷുറന്‍സില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, വണ്ടിയും പിടിച്ചെടുക്കും'; ഭേദഗതിയുമായി മോട്ടോര്‍ വാഹന വകുപ്പ്
ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് (MVD). ഇനി മുതല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിഴ ഈടാക്കുന്നതിന് പുറമെ നേരിട്ട് പിടിച്ചെടുക്കാനാണ് (Impound) തീരുമാനം. ഇതിനായി മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ആവശ്യമായ ഭേദഗതി വരുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
നിലവിലെ നിയമമനുസരിച്ച് രജിസ്‌ട്രേഷനോ പെര്‍മിറ്റോ ഇല്ലാത്ത വാഹനങ്ങള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാന്‍ അധികാരാമുള്ളത്. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഭേദഗതി വരുന്നതോടെ ഇന്‍ഷുറന്‍സ് രേഖകളില്ലാത്ത വാഹനങ്ങളും പോലീസ്/എംവിഡി കസ്റ്റഡിയിലെടുക്കും. രാജ്യത്തെ 50 ശതമാനത്തിലധികം വാഹനങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെയാണ് ഓടുന്നതെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്നാണ് ഈ കര്‍ശന നടപടി.
ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്ന വാഹനങ്ങളില്‍ അധികവും ഇരുചക്രവാഹനങ്ങളാണെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. നിലവില്‍ ആദ്യതവണ പിടിക്കപ്പെട്ടാല്‍ 2000 രൂപയും ആവര്‍ത്തിച്ചാല്‍ 4000 രൂപയുമാണ് പിഴ. കൂടാതെ മൂന്ന് മാസം വരെ തടവും ലഭിക്കാം.