അമേഠിയിൽ തോറ്റത് 1.6 ലക്ഷം വോട്ടിന്; മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മൂന്നാം മോദി മന്ത്രിസഭയിൽ ഇടമില്ല

 

സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ തുടങ്ങിയ മുൻ കേന്ദ്രമന്ത്രിമാർക്ക് മൂന്നാം മോദി മന്ത്രിസഭയിൽ ഇടമില്ല. ഉത്തർപ്രദേശിലെ അമേഠിയിൽ 1.6 ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി കോൺഗ്രസിലെ കിഷോരി ലാൽ ശർമയോട് പരാജയപ്പെട്ടത്. രണ്ടാം മോദി മന്ത്രിസഭയിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സ്മൃതി.ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽനിന്ന വിജയിച്ച അനുരാഗ് ഠാക്കൂർ മോദി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നു. 

രണ്ടാം മോദി മന്ത്രിസഭയിൽ ചെറുകിട വ്യവസായ വികസനവകുപ്പ് മന്ത്രിയായിരുന്നു നാരായൺ റാണെ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം വിജയിച്ചത്.ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മോദി മന്ത്രിസഭയിൽ രണ്ട് മലയാളികളും ഇടംപിടിക്കുമെന്നാണ് റിപ്പോർട്ട്. തൃശൂരിൽനിന്ന് വിജയിച്ച സുരേഷ് ഗോപിയും ബി.ജെ.പി ജനറൽ സെക്രട്ടറി ജോർജ് കുര്യനുമാണ് മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാവുക. ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായിരുന്നു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

അമിത് ഷാ, രാജ്‌നാഥ് സിങ്, നിർമല സീതാരാമൻ, എസ്. ജയശങ്കർ, നിതിൻ ഗഡ്കരി, മൻസൂഖ് മാണ്ഡവ്യ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പ്രഹ്ലാദ് ജോഷി, കിരൺ റിജ്ജു, സി.ആർ പാട്ടീൽ, എൽ. മുരുഗൻ, ഹർദീപ് പുരി, എം.എൽ ഖട്ടാർ, ശിവരാജ് ചൗഹാൻ, ഗജേന്ദ്ര ശെഖാവത്, ജിതിൻ പ്രസാദ തുടങ്ങിയവർ മന്ത്രിസഭയിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്