കാർഗിൽ ഹീറോ കേണൽ സോനം വാങ്ചുക്ക് അന്തരിച്ചു

 

കാർഗിൽ യുദ്ധത്തിലെ ഇതിഹാസ പുരുഷനും മഹാവീർ ചക്ര ജേതാവുമായ കേണൽ സോനം വാങ്ചുക്ക് അന്തരിച്ചു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം സ്വന്തം നാടായ ലഡാക്കിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം. കാർഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൽ സമാനതകളില്ലാത്ത ധീരത കാഴ്ചവെച്ച അദ്ദേഹത്തെ രാജ്യം രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതിയായ മഹാവീർ ചക്ര നൽകിയാണ് ആദരിച്ചത്.

കാർഗിൽ യുദ്ധകാലത്ത് ബറ്റാലിക് സെക്ടറിലെ അതീവ ദുഷ്കരമായ 'ചോർബത് ലാ' പിടിച്ചെടുക്കുക എന്ന ദൗത്യമായിരുന്നു അന്നത്തെ മേജർ സോനം വാങ്ചുക്കിന് നൽകിയിരുന്നത്. ലഡാക്ക് സ്കൗട്ട്സിനെ നയിച്ച് 5,500 മീറ്റർ ഉയരത്തിലുള്ള കൊടും തണുപ്പുള്ള ഹിമാനി പ്രദേശത്ത് അദ്ദേഹം നടത്തിയ പോരാട്ടം ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. കഠിനമായ മഞ്ഞുവീഴ്ചയെപ്പോലും വകവെക്കാതെ ശത്രു കേന്ദ്രങ്ങൾ ആക്രമിച്ച അദ്ദേഹം ആറ് പാക് സൈനികരെ വധിക്കുകയും തന്ത്രപ്രധാനമായ പോസ്റ്റുകൾ തിരിച്ചുപിടിക്കുകയും ചെയ്തു.

അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾക്ക് 'സോനം 1', 'സോനം 2' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. വാങ്ചുക്കിന്റെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. "ലഡാക്കിന്റെ അഭിമാനിയായ മകൻ" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി, ഓപ്പറേഷൻ വിജയ് സമയത്ത് തന്റെ സൈനികരെ മാതൃകാപരമായ നേതൃത്വത്തിലൂടെ അദ്ദേഹം പ്രചോദിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ പോരാട്ടവീര്യം വരുംതലമുറകൾക്ക് എന്നും കരുത്താകുമെന്നും എക്സിൽ കുറിച്ചു.