മമതാ ബാനർജിയുടെ കാറിനുനേരെ ആക്രമണം; അപലപിക്കുന്നതായി ബി.ജെ.പി

 

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ കാറിനുനേരെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ആക്രമണം. പോലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകൻ ബിർജു കേവോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സംഭവം. ഒരു കൂട്ടം ആളുകൾ മമതയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയും ചെളിപുരട്ടുകയും വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്തു.

പോലീസിന്റെ കൺമുന്നിൽ വെച്ചാണ് തനിക്കും കൂടെയുള്ളവർക്കും നേരെ ആക്രമണമുണ്ടായതെന്ന് മമതാ ബാനർജി ആരോപിച്ചു. വാഹനം ലക്ഷ്യമാക്കി വലിയ കല്ലുകൾ എറിഞ്ഞെന്നും ഗ്ലാസുകൾ തുറന്നിരുന്നെങ്കിൽ വലിയ അപകടം സംഭവിച്ചേനെയെന്നും അവർ പറഞ്ഞു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്നും അവർ ആരോപിച്ചു.

എന്നാൽ ഈ ആരോപണം ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി. ആക്രമണത്തെ അപലപിക്കുന്നതായി വ്യക്തമാക്കിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കൂട്ടിച്ചേർത്തു. ഇത് ജനങ്ങളും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ആരുടെയും വാഹനത്തിന് നേരെ ആക്രമണം നടത്തുന്നത് ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.