ബംഗാൾ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ നിയമിച്ചു; മന്ത്രിസഭയിലെ വകുപ്പ് വിഭജനവും പൂർത്തിയായി

 

പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാളിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗവർണറുടെ ഉത്തരവ് പ്രകാരം, നിലവിൽ ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് (ഇലക്ഷൻ) വിഭാഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അഗർവാൾ. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ നിയമനത്തെ ബി.ജെ.പി സ്വാഗതം ചെയ്തു.

നിയമങ്ങളും ഐ.എ.എസ് ചട്ടങ്ങളും ലംഘിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നായിരുന്നു മുൻ സർക്കാർ നിയമനങ്ങൾ നടത്തിയിരുന്നതെന്നും, എന്നാൽ തങ്ങൾ മുതിർന്ന ഉദ്യോഗസ്ഥനെത്തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുകൊണ്ട് ഭരണപരമായ സുതാര്യത ഉറപ്പാക്കിയെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അഞ്ച് മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ദിലീപ് ഘോഷ്, അശോക് കിർത്താനിയ, ഖുദിറാം ടുഡു, അഗ്‌നിമിത്ര പോൾ, നിസിത് പ്രമാണിക് എന്നിവരാണ് പുതിയ മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾ. 15 വർഷം നീണ്ടുനിന്ന മമത ബാനർജിയുടെ ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ചരിത്രപരമായ ഭൂരിപക്ഷത്തോടെയാണ് ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെ ഭരണപരമായ നിർണ്ണായക മാറ്റങ്ങൾക്കും വകുപ്പ് വിഭജനത്തിനും സർക്കാർ വേഗത കൂട്ടിയിരിക്കുകയാണ്.