കൊൽക്കത്തയിൽ ഹോട്ടലിൽ വൻ തീപിടിത്തം; ഒരു കുട്ടിയടക്കം ഒമ്പത് പേർ മരിച്ചു

 

കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടിയടക്കം ഒമ്പത് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ന്യൂമാർക്കറ്റിന് സമീപം ഫ്രീ സ്‌കൂൾ സ്ട്രീറ്റിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്.

മരിച്ചവരിൽ ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അഗ്‌നിശമനസേന അറിയിച്ചു. ഹോട്ടലിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടന്നിരുന്നു. അറുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നതോടെ ഹോട്ടൽ മുറികളിൽ പുക നിറഞ്ഞത് പരിഭ്രാന്തിക്കിടയാക്കി.

നാല് അഗ്‌നിശമനസേനാ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണവിധേയമാണ്.

അതേസമയം, തീപിടിത്തത്തിന് പിന്നാലെ ഹോട്ടൽ ഉടമയും ജീവനക്കാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.