നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; അന്വേഷണം സിബിഐയ്ക്ക് കൈമാറി കേന്ദ്ര സർക്കാർ

 

മെയ് 3-ന് നടന്ന 2026 നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പരീക്ഷാ അട്ടിമറിയിൽ ഏതെങ്കിലും സംഘടിത ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നതും, കൈയ്യെഴുത്ത് 'ഗസ് പേപ്പർ' എങ്ങനെയാണ് പരീക്ഷയ്ക്ക് മുൻപേ പ്രചരിച്ചത് എന്നതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തങ്ങളുടെ കൈവശമുള്ള എല്ലാ രേഖകളും ഡാറ്റയും സിബിഐക്ക് കൈമാറുമെന്ന് അറിയിച്ചു. ചോദ്യപേപ്പർ അച്ചടി കേന്ദ്രങ്ങളിൽ നിന്നുണ്ടായ ചോർച്ച ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.

അതേസമയം, പുനഃപരീക്ഷ നടത്താനുള്ള നടപടികൾ എൻടിഎ ആരംഭിച്ചിട്ടുണ്ട്. വീണ്ടും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പുതിയ രജിസ്‌ട്രേഷനും ഫീസും ആവശ്യമില്ലെന്നും, മുൻപ് അടച്ച ഫീസ് തിരിച്ചുനൽകുമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഏകദേശം 410 ചോദ്യങ്ങളടങ്ങിയ 'ഗസ് പേപ്പർ'യിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ വന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും മുൻപ് അന്വേഷണം ആരംഭിച്ചിരുന്നു.