ട്രാഫിക് സിഗ്നലിൽ പന്തൽ; കത്തും ചൂടിൽ പന്തലുമായി പോണ്ടിച്ചേരി

 

കേരളത്തിൽ മാത്രമല്ല, രാജ്യത്തിൻറെ പല സംസ്ഥാനങ്ങളും വേനലിൻറെ പിടിയിലാണ്. അങ്ങിങ്ങു വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിനു ശമനമില്ല. കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി (പുതുച്ചേരി) യിൽ ചൂടിനെ നേരിടാൻ ഒരുക്കിയ മാർഗമാണ് രാജ്യമെങ്ങും വൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. 

സിഗ്‌നൽ പോയിൻറുകളിൽ പന്തലിട്ടിരിക്കുകയാണ് പോണ്ടിച്ചേരി ഭരണകൂടം. ഗ്രീൻ നെറ്റ് ഉപയോഗിച്ചാണ് പന്തൽ. നഗരത്തിൻറെ തിരക്കേറിയ സിഗ്‌നൽ പോയിൻറുകളിലെല്ലാം പന്തലിട്ടിട്ടുണ്ട്. കത്തുന്ന വെയിലിൽ മിനിറ്റുകളോളം സിഗ്‌നലിൽ കാത്തുനിൽക്കേണ്ടിവരുന്ന യാത്രക്കാർക്ക് തണലാകുകയാണ് ഈ പുതുമാതൃക. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവരെ  ലക്ഷ്യമിട്ടാണ് പ്രധാനമായും പന്തൽ നിർമിച്ചിത്. നഗരത്തിൽ സൈക്കിൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നവർ ധാരാളമായുണ്ട്.

ട്രാഫിക് സിഗ്‌നലിൽനിന്ന് മീറ്ററുകളോളമുള്ള ഗ്രീൻ നെറ്റ് പന്തൽ നഗരവാസികളും ഏറ്റെടുത്തിരിക്കുന്നു. പൊള്ളുന്ന വെയിലിൽ മരങ്ങളുടെ പച്ചപ്പ് ഇല്ലെങ്കിലും ഗ്രീൻ നെറ്റിൻറെ തണൽ ഉണ്ടല്ലോ എന്ന ആശ്വാസത്തിലാണു നാട്ടുകാർ. എക്‌സിൽ പ്രചരിക്കുന്ന വീഡിയോയ്ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളിലും 'സിഗ്‌നൽപ്പന്തൽ' നിർമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.