ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ആരോപണങ്ങൾ; പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

 

മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി.അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയത്. ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പുറമേ സർവീസിൽ ചേരും മുൻപ് തന്നെ പ്രത്യേക സൗകര്യങ്ങൾ ആവശ്യപ്പെട്ടെന്നും, സ്വകാര്യ ആഡംബര കാറിൽ സർക്കാർ മുദ്രയുപം ബീക്കൺ ലൈറ്റും ഘടിപ്പിച്ചെന്നുമടക്കം പരാതികൾ പൂജക്കെതിരെ ഉയർന്നിട്ടുണ്ട്.

സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് പ്രധാന ആരോപണം. സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ല. 2022 ഏപ്രിലിൽ ഡൽഹി എയിംസിൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാൽ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും ഇവർ ഹാജരായില്ല. യുപിഎസ്‌സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്.