നവി മുംബൈ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

 

മുംബൈ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. നാല് ടെർമിനലുകൾ ആസൂത്രണം ചെയ്ത ഈ പദ്ധതിയിലെ ആദ്യത്തെ ടെർമിനലാണ് ഇപ്പോൾ തുറക്കുന്നത്. ഡിസംബറോടെ ഇവിടെ നിന്ന് വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവി മുംബൈ വിമാനത്താവളത്തിന്റെ അടുത്ത ഘട്ട വികസനത്തിനായി അദാനി ഗ്രൂപ്പ് 30,000 കോടി രൂപ നിക്ഷേപിക്കും. വായ്പ വഴിയും ഓഹരി വിൽപ്പനയിലൂടെയുമാണ് ഈ തുക സമാഹരിക്കുകയെന്ന് ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഡിസംബറിൽ തുടങ്ങുന്ന രണ്ടാം ഘട്ട നിർമാണത്തിന്റെ രൂപകൽപ്പന ജോലികൾ ആരംഭിച്ചു കഴിഞ്ഞു, ഇത് 2029-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് ഇതുവരെ 20,000 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. അദാനി ഗ്രൂപ്പിന് 74 ശതമാനവും സിഡ്കോയ്ക്ക് 26 ശതമാനവും ഓഹരി പങ്കാളിത്തമുള്ള നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (NMIAL) ആണ് പദ്ധതി നടപ്പാക്കുന്നത്.ലഗേജ് ക്ലിയറൻസിനും സുരക്ഷാ പരിശോധനയ്ക്കുമായി അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ നാല് ടെർമിനലുകളും രണ്ട് സമാന്തര റൺവേകളും ഇവിടെ ഉണ്ടാകും.

അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനങ്ങൾ മാറിക്കയറാനുള്ള റാംപ് ടു റാംപ് സൗകര്യവും ഇവിടെയുണ്ടാകും. തുടക്കത്തിൽ പ്രതിവർഷം രണ്ട് കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും, ഇത് എല്ലാ ഘട്ടവും പൂർത്തിയാകുമ്പോൾ ഒൻപത് കോടിയായി ഉയരും.1160 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സെന്റർ സ്ഥാപിക്കുന്നുണ്ട്. ദുബായ് വിമാനത്താവളത്തിന്റെ മാതൃകയിലാണ് അദാനി ഗ്രൂപ്പ് വിമാനത്താവളത്തെ വികസിപ്പിക്കുന്നത്.ആദ്യ ഘട്ടത്തിൽ മണിക്കൂറിൽ 23 സർവീസുകളാണ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്, ഇത് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും. ആകാശ എയർ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ ആരംഭിക്കുന്നതിന് അദാനി ഗ്രൂപ്പുമായി ധാരണയിലെത്തിയിട്ടുണ്ട്.