പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം, സന്ധ്യ തിയേറ്റർ ഉടമ ഒന്നാം പ്രതി

 
 'പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ നടൻ അല്ലു അർജുനെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മജിസ്ട്രേറ്റ് കോടതിയിൽ ഹൈദരാബാദ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ സന്ധ്യ തിയേറ്റർ ഉടമയാണ് ഒന്നാം പ്രതി. അല്ലു അർജുന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

2024 ഡിസംബർ 4-ന് നടന്ന സംഭവത്തിൽ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെടുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സിനിമയുടെ പ്രീമിയറിനായി അല്ലു അർജുൻ തിയേറ്ററിലെത്തിയതോടെയുണ്ടായ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിന് കാരണമായത്. തിയേറ്ററിലെത്തിയവരെ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തി പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 13-ന് അല്ലു അർജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിറ്റേന്ന് തന്നെ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ദുരന്തം നടന്ന് ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ കേസിൽ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിയേറ്റർ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകളും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.