കടല, ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു; ഭക്ഷണശാലയിൽ  ഉറങ്ങാൻ കിടന്ന യുവാക്കൾ വിഷപുക ശ്വസിച്ച് മരിച്ചു 

 

 

നോയിഡയിൽ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രി കടല, ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം നടന്നത്.

വിഷപ്പുക ശ്വസിച്ചതാണ് യുവാക്കളെ മരണത്തിലേക്ക് നയിച്ചതെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കിവില്‍ക്കുന്ന ഭക്ഷണശാല നടത്തിയിരുന്നു. യുവാക്കള്‍ താമസസ്ഥലത്ത് മരിച്ചുകിടക്കുന്നത് അയല്‍വാസിയാണ് കണ്ടത്.

സ്റ്റൗ നിര്‍ത്താന്‍ മറന്നുപോയതിനാല്‍ മുറിയാകെ പുകനിറഞ്ഞിരുന്നു. മുറിയുടെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ അവിടുത്തെ ഓക്സിജന്റെ അളവും കുറഞ്ഞു. ഇത് മുറിക്കുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറയാന്‍ കാരണമായി.

കടല വേവിക്കാനായി ഗ്യാസ് അടുപ്പില്‍വെച്ചശേഷം രണ്ടുപേരും സ്റ്റൗ നിര്‍ത്താന്‍ മറക്കുകയും കിടന്നുറങ്ങുകയും ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞ് മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.