കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ്; കഫേ കോഫി ഡേക്ക് 26 കോടി പിഴ ചുമത്തി സെബി

 

കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ ചുമത്തി സെബി. 45 ദിവത്തിനകം പിഴ തുക അടയ്ക്കണമെന്നാണ് നിർദ്ദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ 7 അനുബന്ധ കമ്പനികളിൽ നിന്നായി 3500 കോടി രൂപ മൈസൂർ അമാൽഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിലേക്ക് വകമാറ്റിയെന്നും ഇത് ഓഹരി പങ്കാളികൾക്ക് നഷ്ടം വരുത്തിയെന്നുമാണ് സെബിയുടെ കണ്ടെത്തൽ. വകമാറ്റിയ തുക എത്തിയത് മുൻ ചെയർമാൻ സിദ്ധാർത്ഥയുടെയും കുടുംബത്തിൻറെയും അക്കൗണ്ടുകളിലേക്കാണെന്നും സെബി വിശദമാക്കുന്നു.  

മൈസൂർ അമാൽഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിൽ നിന്നും കുടിശ്ശികയുള്ള പണം പലിശ സഹിതം ഉടൻ അടക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും സെബി നിർദ്ദേശിക്കുന്നു. കുടിശിക തിരിച്ചടയ്ക്കാൻ സെബിയുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തണമെന്നും സെബി വ്യക്തമാക്കി. 2019ലാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. വിജി സിദ്ധാർത്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം ഭാര്യ മാളവിക ഹെഗ്ഡെയെ കഫെ കോഫി ഡേയുടെ സിഇഒ ആയി നിയമിതയായിരുന്നു. മാളവിക ഹെഗ്ഡെയ്ക്ക് പുറമെ, ഗിരി ദേവനൂർ, മോഹൻ രാഘവേന്ദ്ര കൊണ്ടി എന്നിവരെ അഡീഷണൽ ഡയറക്ടർമാരായും നിയമിതരായിരുന്നു.