നവരാത്രിക്ക് മുമ്പ് മുംബൈയിൽ കർശന ജാഗ്രതാ നടപടികൾ; പൊതുസ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ
നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നഗരത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിച്ചേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഈ നടപടി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെയാണ് നിയന്ത്രണങ്ങൾ നിലനിൽക്കുക.
പുതിയ ഉത്തരവ് പ്രകാരം, അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടാൻ പാടില്ല. ആയുധങ്ങളോ ആയുധങ്ങളാക്കി മാറ്റാൻ സാധ്യതയുള്ള വസ്തുക്കളോ കൈവശം വെക്കുന്നതിനും വിലക്കുണ്ട്. ജാഥകളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളിൽ പാട്ടുപാടുന്നതിനും പാട്ട് കേൾപ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. നിയന്ത്രിതമായ ശബ്ദപരിധിക്ക് മുകളിൽ മൈക്കിലൂടെ പാട്ടുപാടുന്നതിനും പാട്ട് കേൾപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾക്കിടെ നഗരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടികൾ.