പ്രാവ് ഇലക്ട്രിക് വയറിൽ കുടുങ്ങി; രക്ഷാപ്രവർത്തനത്തിനിടെ അഗ്‌നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു
ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെ അഗ്‌നിശമന സേനാംഗം വൈദ്യുതാഘാതമേറ്റ് മരിച്ചു. ദിവയിലെ ദതിവാലി സ്വദേശിയായ ഉത്സവ് പാട്ടീൽ (28) ആണ് മരിച്ചത്. സഹപ്രവർത്തകനായ ആസാദ് പാട്ടീൽ (29) ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിവ-ഷിൽ റോഡിലെ ഖാർഡിഗാവിലെ സുദാമ റെസിഡൻസിക്ക് സമീപം ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ടോറന്റ് പവർ കമ്പനിയുടെ ഓവർഹെഡ് വയറുകളിൽ പ്രാവ് കുടുങ്ങിയതായി താനെ ഫയർ ബ്രിഗേഡിന് ഫോൺ സന്ദേശം ലഭിച്ചു.
ദിവ ബീറ്റ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ, രണ്ട് അഗ്‌നിശമന സേനാംഗങ്ങൾ അബദ്ധത്തിൽ ഒരു ഹൈടെൻഷൻ ഇലക്ട്രിക് കേബിളിൽ സ്പർശിക്കുകയും വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. അവരെ ഉടൻ തന്നെ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവയിലെ ദതിവാലി സ്വദേശിയായ ഉത്സവ് പാട്ടീൽ (28) ആണ് മരിച്ചതെന്ന് താനെ ഫയർ ബ്രിഗേഡിന്റെ ചീഫ് ഫയർ ഓഫീസർ ഗിരീഷ് സലാകെ സ്ഥിരീകരിച്ചു. പാൽഘറിലെ വാഡ സ്വദേശിയായ ആസാദ് പാട്ടീൽ (29) എന്ന പരിക്കേറ്റ ഉദ്യോഗസ്ഥന് കൈയ്ക്കും നെഞ്ചിനും പൊള്ളലേറ്റു. ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഗ്‌നിശമന സേനാംഗങ്ങൾക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്ന് താമസക്കാരും സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു. വൈദ്യുതി വിതരണം വിച്ഛേദിക്കാൻ ബന്ധപ്പെട്ട കമ്പനിയെ മുൻകൂട്ടി അറിയിക്കുന്നത് പോലുള്ള സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് താമസക്കാർ അവകാശപ്പെട്ടു