സമരം ഫലം കണ്ടു;പെല്ലറ്റ് ഗൺ ആക്രമണത്തിൽ കേസെടുത്തു;രാഹുൽ സഹിലുമൊത്ത് കുത്തിയിരുന്നത് 6മണിക്കൂർ
ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആറ് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയത്.
പരാതിയിൽ പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ആദ്യം വിസമ്മതിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിലിനൊപ്പമാണ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർ പൊലീസ് സ്റ്റേഷനിലെത്തിയത്.
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി അന്വേഷിക്കണമെന്നും പരാതിയിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമാധാനപരമായാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.