നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാവരുത്:പ്രധാനമന്ത്രി കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍

 

നീറ്റ് പുനഃപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാ തടസ്സം ഉണ്ടാവാതിരിക്കാൻ ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള യാത്ര മുക്കാല്‍ മണിക്കൂര്‍ വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1.15-നാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തിയത്. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ രണ്ട് മണിക്ക് ശേഷമാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടത്.

സാധാരണനിലയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുകയാണ് ചെയ്യുക. എന്നാൽ, ഇന്ന് രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കുന്നതിനാൽ ഗതാഗതക്രമീകരണം വിദ്യാർഥികളെ പ്രയാസത്തിലാക്കുമെന്നതിനാൽ, ഇതൊഴിവാക്കാനാണ് പ്രധാനമന്ത്രി തൻറെ യാത്ര വൈകിപ്പിച്ചത്. ഡൽഹിയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിദ്യാർഥികൾ യാത്രചെയ്യുന്ന നിർണായക സമയമായതിനാലാണ് യാത്ര വൈകിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിശദീകരിച്ചിട്ടുണ്ട്. നൂറോളം നീറ്റ് പരീക്ഷാകേന്ദ്രങ്ങളാണ് ഡൽഹിയിൽ മാത്രമുള്ളത്.