സമൂസയ്ക്കും ജിലേബിയ്ക്കും മുന്നറിയിപ്പ് ബോർഡ്, ലഡുവിനും വടയ്ക്കുമടക്കം പരിശോധന
രാജ്യത്തെ ജനങ്ങളിൽ പൊണ്ണത്തടി മൂലം വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് തടയിടാൻ എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾക്ക് ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർദേശം.ജിലേബി, സമൂസ, കേക്ക് തുടങ്ങിയ മധുര പലഹാരങ്ങൾ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഇനി മുതൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. എയിംസ് ഉൾപ്പടെയുള്‌ല എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ലഘുഭക്ഷണങ്ങളിൽ എത്രമാത്രം കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഈ ബോർഡിൽ ഉണ്ടായിരിക്കും.
ലഡു, വട, പക്കോട തുടങ്ങിയവയെയും പരിശോധനയ്ക്ക് വിധേയമാക്കും.ഭക്ഷണ ലേബലിംഗ് സിഗരറ്റ് മുന്നറിയിപ്പുകൾ പോലെ ഗൗരവകരമാക്കുന്നതിന്റെ തുടക്കമാണിതെന്ന് കാർഡിയോളജിക്കൽ സോസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് അമർ അമാലെ പറഞ്ഞു. ആളുകൾക്ക് അവർ എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2050ഓടെ 44.9 കോടിയിലധികം ഇന്ത്യക്കാർക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്