രഹസ്യബന്ധം നിഷേധിച്ചു; യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചത് മൂന്നുവട്ടം

 

ഭർത്താവ് വിവാഹേതരബന്ധം നിഷേധിച്ചതിനെത്തുടർന്നു യുവതി ആത്മഹത്യ ചെയ്യാൻ വൈദ്യുതത്തൂണിൽ കയറി. ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിനി സുമൻദേവിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. 35കാരിയായ സുമനു മൂന്നു കുട്ടികളുണ്ട്. എഴു വർഷമായി തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവുമായി വീട്ടമ്മ അടുപ്പത്തിലായിരുന്നു. രഹസ്യമായി പുലർത്തിപ്പോന്ന ബന്ധം ഭർത്താവറിഞ്ഞതിനെത്തുടർന്നു വീട്ടിൽ വലിയ വഴക്കുനടന്നിരുന്നു. ഇതേത്തുടർന്നാണ് യുവതിയുടെ ആത്മഹത്യാശ്രമം.

യുവാവുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിൽ മൂന്നാം തവണയാണ് ഇവർ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യം അഞ്ചുനില കെട്ടിടത്തിന്‍റെ മുകളിൽനിന്നും പിന്നീട് ട്രെയിനിനു മുന്പിൽ ചാടിയും വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതെല്ലാം വിഫലമായതിനെത്തുടർന്നാണ് യുവതി വൈദ്യുതലൈനിന്‍റെ മുകളിൽ കയറിയത്. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കും കുട്ടികൾക്കുമൊപ്പം ജീവിക്കണമെന്നും ഭർത്താവ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കാമുകനെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും അയാളോടൊപ്പം പോകുമെന്നും യുവതി ഭർത്താവിനോടു തുറന്നുപറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ ജീവഹാനിയുണ്ടായില്ല. ബുധനാഴ്ച രാവിലെ ഗോരഖ്പുരിലെ ഐടിഐയ്ക്കു സമീപമുള്ള ട്രാൻസ്ഫോർമറിനു മുകളിലൂടെയാണ് യുവതി വലിഞ്ഞുകേറിയത്.