ലഹരി വിവാദം: ടി.വി.കെ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് ഒരുങ്ങി വിജയ്; ലഹരി ഉപയോഗിച്ച മന്ത്രി പുറത്തേക്ക്

 

മന്ത്രിമാരുടെ പ്രകടന മികവിന്റെയും വിവിധ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി ടി.വി.കെ സർക്കാർ. വിവാദങ്ങളിൽ ഉൾപ്പെട്ട മന്ത്രിമാരെ ഒഴിവാക്കുകയും മോശം പ്രകടനം കാഴ്ചവെച്ചവരുടെ വകുപ്പുകൾ മാറ്റുകയുമാണ് ലക്ഷ്യം. അണ്ണാഡി.എം.കെയിൽ നിന്ന് രാജിവെച്ച സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ എന്നിവർ മന്ത്രിസഭയിലേക്ക് എത്തിയേക്കും. ബജറ്റ് സമ്മേളനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. ഇതിനായി മുഖ്യമന്ത്രി ജോസഫ് വിജയിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

ലഹരി ഉപയോഗിക്കുന്ന വീഡിയോ പുറത്തുവന്ന മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ, പാർട്ടി നേതാവിനെ ഭീഷണിപ്പെടുത്തിയ സാമൂഹിക ക്ഷേമ മന്ത്രി കെ. ജഗദീശ്വരി, ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, ഖനന മന്ത്രി ടി.കെ. പ്രഭു എന്നിവർ പുറത്താകൽ ഭീഷണിയിലാണ്. കൂടാതെ പോക്സോ കേസിൽപ്പെട്ട കോൺഗ്രസ് മന്ത്രി പി. വിശ്വനാഥനെയും പുറത്താക്കിയേക്കും. യുവ മന്ത്രിമാരായ എസ്. കമാലി, എസ്. കീർത്തന എന്നിവരുടെ വകുപ്പുകൾ മാറ്റാനും നീക്കമുണ്ട്.