രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാംപ് നൗവില്‍ ബാഴ്‌സലോണയുടെ ഹോം മാച്ച്

 

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എഫ് സി ബാഴ്‌സലോണ ഹോം ഗ്രൗണ്ടായ കാംപ് നൗവിലേക്ക് തിരിച്ചെത്തുന്നു. അത്‌ലറ്റിക് ക്ലബിനെതിരെ ശനിയാഴ്ചയാണ് ഹോം മത്സരം. 45,401 കാണികളേയാണ് ഗാലറിയില്‍ പ്രവേശിപ്പിക്കുക. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി അയ്യായിരം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയും. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ട് സീസണിലും ബാഴ്‌സ കാംപ് നൗവില്‍ കളിച്ചിരുന്നില്ല.

1957 സെപ്റ്റംബര്‍ 24ന് നിര്‍മിച്ച കാംപ് നൗവ് നവീകരണത്തിനായി 2023ലായിരുന്നു അടച്ചിട്ടത്. 2023 മെയിലാണ് ബാഴ്‌സലോണ കാംപ നൗവില്‍ അവസാന ഹോം മത്സരം കളിച്ചത്. പതിനയ്യായിരം കോടി രൂപയാണ് നിര്‍മാണ ചെലവ്. ഗാലറിയിലെ മൂന്നാം നിര. വി ഐ പി റിംഗ്, മേല്‍ക്കൂര എന്നിവയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. 2030 ലോകകപ്പ് ഫുട്‌ബോളിന് വേദിയാവുന്നത് സ്‌പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ചേര്‍ന്നാണ്. 2030ലെ ലോകകപ്പ് ഫൈനലിന് കാംപ് നൗ വേദിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ ബാഴ്‌സയുടെ ഇതിഹാസതാരം ബാഴ്‌സലോണ സന്ദര്‍ശിച്ചിരുന്നു. 2021ല്‍ ടീം വിട്ടതിന് ശേഷം ആദ്യമായാണ് മെസി കാംപ് നൗവിലെത്തിയത്. സ്പാനിഷ് ക്ലബിന്റെ നവീകരിച്ച കാംപ് നൗ സ്റ്റേഡിയം കാണാനാണ് മെസി എത്തിയത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെ മെസി ബാഴ്‌സലോണയിലേക്ക് പറക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തും പുറത്തുനിന്നും ചിത്രങ്ങളെടുത്ത മെസി സാമൂഹിക മാധ്യങ്ങളില്‍ പങ്കുവച്ചു. എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് തിരിച്ചെത്തി.