ഐസിസിക്ക് ബംഗ്ലാദേശിന്‍റെ അന്ത്യശാസനം, ടി20 ലോകകപ്പിൽ കളിയ്ക്കുന്ന കാര്യത്തിൽ തീരുമാനം ബിസിബിയുടേത്

 

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി 21 ന് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച ധാക്കയിൽ നടന്ന ചർച്ചകളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ (ബിസിബി) ഈ സമയപരിധി അറിയിച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് പുറത്തെ വേദിയിൽ പങ്കെടുക്കാമെന്ന നിലപാടിൽ ബിസിബി വീണ്ടും ഉറച്ചുനിന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഐപിഎൽ 2026 ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് പ്രതിസന്ധി ഉടലെടുത്തത്. കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടുവരികയാണ്. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ​ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബം​ഗ്ലാദേശിന്റെ ആവശ്യം.

 

ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ്  അവസാന ഗ്രൂപ്പ് ഘട്ട മത്സരം.

ശനിയാഴ്ച നടന്ന ചർച്ചകളിൽ, ബംഗ്ലാദേശിനെയും അയർലൻഡിനെയും ഗ്രൂപ്പുകൾ പരസ്പരം മാറ്റുന്നതിനോടും ശ്രീലങ്കയിൽ അവരുടെ ആദ്യ മത്സരങ്ങൾ കളിക്കുന്നതിനോടും ഐസിസി യോജിച്ചില്ലെന്നാണ് വിവരം. ബംഗ്ലാദേശ് ടീമിന് സുരക്ഷാ ഭീഷണി ഇല്ലെന്ന് ബിസിബിക്ക് ഐസിസി ഉറപ്പ് നൽകിയതായും അറിയുന്നു. അന്തിമ തീരുമാനം ബിസിബിയുടേതായിരിക്കും.ബംഗ്ലാദേശ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാൻ വിസമ്മതിച്ചാൽ, ഐസിസി പകരക്കാരെ പ്രഖ്യാപിച്ചേക്കും. നിലവിലെ റാങ്കിംഗ് അനുസരിച്ച്, സ്കോട്ട്ലൻഡിനാണ് സാധ്യത.