മെസിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരവും ഇന്റർ മയാമി സഹ ഉടമയുമായ ഡേവിഡ് ബെക്കാം

 

 

ഈജിപ്തിനെതിരായ വിജയത്തിന് പിന്നാലെ അർജന്റീനൻ താരം മെസിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരവും ഇന്റർ മയാമി സഹ ഉടമയുമായ ഡേവിഡ് ബെക്കാം. മെസി സവിശേഷമായൊരു മനുഷ്യനാണ് എന്നാണ് ഡേവിഡ് ബെക്കാം കുറിച്ചത്. അദ്ദേഹം മൈതാനത്ത് ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല, അതിന് പുറത്ത് അദ്ദേഹം ആരാണെന്നത് കൊണ്ടുകൂടിയാണ് ഇത് പറയുന്നത് എന്നും ഡേവിഡ് ബെക്കാം കൂട്ടിച്ചേർത്തു.

യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവരുടെ ഗോളിൽ മുന്നിലെത്തിയ ഈജിപ്ത് മത്സരം സ്വന്തമാക്കി എന്ന നിലയിൽ നിന്നായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. ക്രിസ്റ്റ്യൻ റൊമേറോ, മെസി, എൻസോ ഫെർണാണ്ടസ് എന്നിവരുടെ മികവിലായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. അതേസമയം മത്സരത്തിലെ റഫറിയങ്ങിനെതിരെ വ്യാപക പരാതികളാണ് ഉയർന്നുവന്നത്. പല തീരുമാനങ്ങളും അർജന്റീനയ്ക്കു അനുകൂലമായാണ് റഫറിമാർ വിധിച്ചത് എന്നായിരുന്നു പ്രധാനമായും ഉയർന്നുവന്ന ആരോപണങ്ങൾ.

ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡ് ആണ് അർജന്റീനയുടെ എതിരാളികൾ. പ്രീ ക്വാർട്ടറിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ഗ്രാനിറ്റ് ഷാക്കയുടെ സ്വിസ് പട എത്തുന്നത്. ആദ്യ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ നേരിടും. കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ തോൽപ്പിച്ചതിന്റെ കണക്ക് തീർക്കാൻ കൂടിയാണ് ഇത്തവണ മൊറോക്കോ എത്തുന്നത്. മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയിൻ ബെൽജിയത്തെ നേരിടും. നോർവെയും ഇംഗ്ലണ്ടും തമ്മിലാണ് മറ്റൊരു മത്സരം.