ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ച്വറി; പാകിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ
Feb 24, 2026, 23:03 IST
പാകിസ്ഥാനെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ട് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ കടന്നു. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. സൂപ്പർ എട്ടിലെ തുടർച്ചയായ രണ്ടാം ജയത്തോടെ സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. ഈ തോൽവിയോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ ഏകദേശം അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് എടുത്തത്. ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ (63) പാകിസ്ഥാനായി മികച്ച പ്രകടനം നടത്തി. ബാബർ അസം, ഫഖർ സമാൻ എന്നിവർ 25 റൺസ് വീതം എടുത്തു. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഫിൽ സാൾട്ടും ജോസ് ബട്‌ലറും വേഗത്തിൽ പുറത്തായി. എന്നാൽ മൂന്നാം നമ്പറിലെത്തിയ ഹാരി ബ്രൂക്ക് മത്സരം ഏറ്റെടുത്തു. 50 പന്തിൽ സെഞ്ച്വറി തികച്ച ബ്രൂക്ക് 51 പന്തിൽ 100 റൺസെടുത്ത് പുറത്തായി. വിൽ ജാക്‌സും (28) ബ്രൂക്കിന് പിന്തുണ നൽകി. അവസാന ഓവറിലെ ആദ്യ പന്തിൽ ജോഫ്ര ആർച്ചർ ഫോർ അടിച്ചതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. പാകിസ്ഥാൻ ബൗളർ ഷഹീൻ അഫ്രീദി നാല് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.