സീചെം ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി: ഹിമാചൽ പ്രദേശിന് ഏഴ് വിക്കറ്റ് വിജയം
സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫി ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തിന് ആദ്യ തോൽവി. ഹിമാചൽ പ്രദേശ് ഏഴ് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. വിജയത്തോടെ ഹിമാചൽ പ്രദേശ് ഫൈനലിൽ പ്രവേശിച്ചു. കേരളം നേരത്തെ തന്നെ ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇരുടീമുകളും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. അർദ്ധസെഞ്ചുറി നേടിയ നജ്ല സി.എം.സി. (50 പന്തിൽ 54), ആശ ശോഭന (38 പന്തിൽ 50) എന്നിവരുടെ ഇന്നിങ്സുകളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശ് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 35 പന്തിൽ 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് അവരുടെ ടോപ് സ്കോറർ. സൊനാൽ ഥാക്കൂർ (29), മോണിക്ക ദേവി (27), ദേവാൻശി ശർമ്മ (27) എന്നിവരും തിളങ്ങി. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.