രണ്ടാം ടി20യിലും അഫ്ഗാനെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

 

 

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്‍റെ വിജയലക്ഷ്യം മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ ഇന്ത്യ 14.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 19 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 38 റണ്‍സുമായും തിലക് വര്‍മ 15 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 11 റണ്‍സെടുത്ത് പുറത്തായി. അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാന്‍ 36 റണ്‍സിന് 3 വിക്കറ്റെടുത്തു.

160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി അഭിഷേകും സഞ്ജുവും മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറിലെ രണ്ട് ബൗണ്ടറി അടിച്ചു തുടങ്ങിയ അഭിഷേകാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ആദ് മൂന്നോവര്‍ കഴിയുമ്പോള്‍ സഞ്ജു 10 പന്തില്‍ 8 റണ്‍സും അഭിഷേക് 14 പന്തില്‍ 25 റണ്‍സുമായിരുന്നു. അസ്മത്തുള്ള ഓമര്‍സായി എറിഞ്ഞ അഞ്ചാം ഓവറിലാണ് സഞ്ജു അടി തുടങ്ങിയത്. ഒമര്‍സായിക്കെതിരെ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സ‍ഞ്ജു മുഹമ്മദ് നബി എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 3 സിക്സും രണ്ട് ഫോറും പറത്തി 19 പന്തില്‍ 47 റണ്‍സിലെത്തി.