പോർച്ചുഗലിനെ തളച്ച കോംഗോ വീര്യത്തിനു പിന്നിൽ ഇന്ത്യൻ വംശജൻ
ആറാമത് ലോകകപ്പ് കളിക്കുന്ന 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും മത്സരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കിയില്ല. അർജന്റീനയുടെ ലയണൽ മെസ്സിക്കൊപ്പം ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ പങ്കെടുത്ത താരമെന്ന റെക്കോഡ് റൊണാൾഡോ ഈ മത്സരത്തോടെ പങ്കിട്ടു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ലോകോത്തര നിരയുണ്ടായിട്ടും കോംഗോയുടെ പ്രതിരോധത്തിന് മുന്നിൽ പോർച്ചുഗലിന് വഴങ്ങേണ്ടിവന്നു. കളിശൈലികൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാനും കോംഗോയ്ക്കായി.
ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക്, പ്രത്യേകിച്ച് തമിഴ്‌നാട്ടുകാർക്ക്, ഈ മത്സരത്തിൽ ഏറ്റവും ആവേശം നൽകിയത് കോംഗോയുടെ മധ്യനിര താരം സാമുവൽ മുത്തുസ്വാമിയുടെ മിന്നും പ്രകടനമായിരുന്നു. ഇന്ത്യൻ വംശജനായ മുത്തുസ്വാമിയുടെ പിതാവ് തമിഴ്‌നാട് വേരുകളുള്ളയാളാണ്. അമ്മ കോംഗോ വംശജയാണ്. ഗ്രീക്ക് ക്ലബ്ബായ ഓട്രോമിറ്റോസിൽ കളിക്കുന്ന 29-കാരൻ, 2019 മുതൽ കോംഗോ ദേശീയ ടീമിന്റെ ഭാഗമാണ്. പോർച്ചുഗലിന്റെ പേരുകേട്ട മധ്യനിരയെ പൂട്ടിക്കെട്ടി, കളംനിറഞ്ഞു കളിച്ച ഈ 29-കാരൻ കോംഗോയുടെ സമനിലയിൽ നിർണായക പങ്കുവഹിച്ചു. 84 ശതമാനം കൃത്യതയോടെ പാസുകൾ നൽകിയ മുത്തുസാമി പ്രതിരോധത്തിലും മികച്ച പ്രകടനം നടത്തി.
1996 ഓഗസ്റ്റ് 12-ന് ഫ്രാൻസിലാണ് മുത്തുസ്വാമിയുടെ ജനനം. ഫ്രാൻസിലെ യൂത്ത് ടീമുകളിൽ മുൻഗണന ലഭിക്കാതെ വന്നതോടെ അമ്മയുടെ നാടായ കോംഗോ ടീമിലേക്ക് ചുവടുമാറി. 2019-ൽ കോംഗോ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ദേശീയ ടീമിനായി ഒരു ഗോൾപോലും നേടിയിട്ടില്ലെങ്കിലും മധ്യനിരയിലെ വിശ്വസനീയ താരമായി വളർന്നു. 2023 അഫ്രിക്ക നാഷൻസ് കപ്പിലെ ആറ് മത്സരങ്ങളിലും കളിച്ചു. 2026 ലോകകപ്പ് യോഗ്യതാ റണ്ടിലും 14 മത്സരങ്ങളിൽ കളിച്ചു.