ഐപിഎൽ ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റി; പ്ലേ ഓഫ് വേദികളിലും മാറ്റം
ഐപിഎ ഫൈനലിന് വേദിയാകാനൊരുങ്ങിയ ബംഗളൂരുവിന് ബിസിസിഐയുടെ അപ്രതീക്ഷിത തിരിച്ചടി. മെയ് 31-ന് നടക്കേണ്ട ഫൈനൽ മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റി. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ തട്ടകത്തിൽ ഫൈനൽ നടക്കുക എന്ന പതിവാണ് ഇതോടെ ബിസിസിഐ തിരുത്തിയത്. സാങ്കേതിക കാരണങ്ങളാണ് മാറ്റത്തിന് പിന്നിലെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചതെങ്കിലും, ബംഗളൂരുവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളുമാണ് തിരിച്ചടിയായതെന്ന് സൂചനയുണ്ട്.
കർണാടകയിലെ ജനപ്രതിനിധികൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ പോര് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ആര്‍സിബിയുടെ കിരീടനേട്ടശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിതുറന്നു. ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റിയതിന് പുറമെ, പ്ലേ ഓഫ് മത്സരങ്ങൾ ധർമ്മശാലയിലേക്കും മുല്ലൻപൂരിലേക്കും (ന്യൂ ചണ്ഡീഗഡ്) മാറ്റിയിട്ടുണ്ട്.
മെയ് 26ന് ധരംശാലയിലാണ് ആദ്യ ക്വാളിയർ നടക്കുക. മെയ് 27ന് ചണ്ഡീഗഡിലെ മുള്ളൻപൂരില്‍ എലിമിനേറ്റർ പോരാട്ടം നടക്കും. മെയ് 29ന് ന്യൂ ചണ്ഡീഗഡില്‍ തന്നെയാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. മെയ് 31അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കിരീടപ്പോരാട്ടവും നടക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് സീസണുകളിൽ ഇത് നാലാം തവണയാണ് അഹമ്മദാബാദ് ഫൈനലിന് വേദിയാകുന്നത്. ഷെഡ്യൂളിലെ മാറ്റം ടീമുകൾക്ക് വലിയ വെല്ലുവിളിയാകും. ക്വാളിഫയർ 1 ജയിക്കുന്ന ടീമിന് വിശ്രമിക്കാൻ നാല് ദിവസം ലഭിക്കുമ്പോൾ, എലിമിനേറ്ററും ക്വാളിഫയർ 2-ഉം കളിച്ച് വരുന്ന ടീമുകൾക്ക് 72 മണിക്കൂറിനുള്ളിൽ രണ്ട് നോക്കൗട്ട് മത്സരങ്ങൾ കളിക്കേണ്ടി വരും. നിലവിൽ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആർസിബി പ്ലേ ഓഫ് സാധ്യതകളിൽ മുന്നിലാണ്. സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നിലനിർത്താമെന്ന ആരാധകരുടെ സ്വപ്നങ്ങൾക്കാണ് ബിസിസിഐയുടെ പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.