മൊറോക്കോ നോക്കൗട്ടില്‍, ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍

 

 

ലോകകപ്പില്‍ ഹെയ്തിയെ മടക്കി മൊറോക്കോ നോക്കൗട്ടില്‍. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഹെയ്തിയെ വീഴ്ത്തിയെങ്കിലും ഗ്രൂപ്പ് സിയില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ നോക്കൗട്ടില്‍ കടന്നത്.10ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോയുടെ സെല്‍ഫ് ഗോളാണ് ഹെയ്തിക്ക് ലീഡ് സമ്മാനിക്കുന്നത്. പിന്നീട് മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഹെയ്തി മൊറോക്കോയെ വിറപ്പിച്ചു.39-ാം മിനിറ്റില്‍ മൊറോക്കോ അഷ്റഫ് ഹക്കീമിയിയൂടെ സമനില പിടിച്ചു. എന്നാല്‍ 43-ാം മിനിറ്റില്‍ ഹെയ്തി വീണ്ടും ലീഡെടുത്തു. വില്‍സണ്‍ ഇസിഡോറാണ് സ്‌കോറര്‍. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പോരാടിയ മൊറോക്കോ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ തിരിച്ചടിച്ചു. സ്ട്രൈക്കര്‍ സായ്ബാരിയാണ് വലകുലുക്കിയത്. ആദ്യപകുതി 2-2 ന് അവസാനിച്ചു.

രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച മൊറോക്കോ രണ്ട് ഗോള്‍ കൂടി നേടി വിജയം ആഘോഷിച്ചു. 78ാം മിനിറ്റില്‍ സുഫിയാന്‍ റഹീമും 89-ാം മിനിറ്റില്‍ ഗെസിം യാസിനുമാണ് ടീമിനായി ഗോള്‍ നേടിയത്. ഗ്രൂപ്പ് സിയില്‍ ബ്രസീലാണ് ജേതാക്കള്‍. മൂന്ന് കളികളില്‍ നിന്ന് ഏഴുപോയന്റോടെയാണ് ടീം അടുത്ത റൗണ്ടിലേക്ക് കുതിക്കുന്നത്. രണ്ടാമതുള്ള മൊറോക്കോയ്ക്കും ഏഴുപോയന്റാണെങ്കിലും ഗോള്‍ വ്യത്യാസമാണ് കാനറികള്‍ക്ക് നേട്ടമായത്. സ്‌കോട്ട്ലന്‍ഡ് മൂന്നുപോയന്റോടെ മൂന്നാമതാണ്. അടുത്ത റൗണ്ടില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് ബ്രസീലിന്റെ എതിരാളികള്‍.