സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് സൂചന
വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍.വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്‍റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്.
ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവൽ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്കോട്‌ലന്‍ഡ് താരം ജോർജ്ജ് മുൻസി സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചിരുന്നു. സാധാരണഗതിയിൽ ലെവൽ 1 കുറ്റങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റോ ആകും പരമാവധി ശിക്ഷ ലഭിക്കുക.