ലോകകപ്പിൽ തകർപ്പൻ ജയവുമായി സ്വീഡന്റെ തുടക്കം

 

ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ തങ്ങളുടെ യാത്രയ്ക്ക് തുടക്കമിട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്വീഡന്റെ ആധികാരിക ജയം. യാസിന്‍ അയാരി സ്വീഡനായി ഇരട്ട ഗോളുകള്‍ നേടി. അലക്‌സാണ്ടര്‍ ഇസാക്, വിക്ടര്‍ ഗ്യോകരേസ്, മത്യാസ് സ്വാന്‍ബര്‍ഗ് എന്നിവരാണ് സ്വീഡനായി വല ചലിപ്പിച്ച മറ്റുള്ളവര്‍. ടുണീഷ്യയുടെ ആശ്വാസ ഗോള്‍ ഒമര്‍ റെകികിന്റെ വകയാണ്.

മത്സരത്തിൽ പന്ത് കൈവശം വച്ച് കളിച്ചത് ടുണീഷ്യയാണെങ്കിൽ ഗോളടിച്ചത് മുഴുവൻ സ്വീഡനായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എഫിൽ സ്വീഡൻ 3 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ആദ്യ ഗോൾ നേടി. ലോങ് റേഞ്ചർ ഷോട്ടിലൂടെ മിഡ്ഫീൽഡർ യാസിൻ അയാരിയാണ് ടീമിനു ലീഡ് സമ്മാനിച്ചത്. വിക്ടർ ഗ്യോകരേസിന്റെ ഷോട്ട് ടുണീഷ്യ പ്രതിരോധ താരം ഗോൾ ലൈനിൽ വച്ച് തടഞ്ഞു. എന്നാൽ റീബൗണ്ടായി വന്ന പന്ത് ബോക്സിനു പുറത്തു വച്ച് യസിൻ അയാരി നീട്ടയടിക്കുകയായിരുന്നു. പന്ത് നേരെ പോയി പതിച്ചത് ബോക്സിന്റെ ടോപ് കോർണറിൽ. ആദ്യ ഗോൾ നേടിയിട്ടും പക്ഷേ അയാരി വലിയ ആഹ്ലാദ പ്രകടനത്തിനൊന്നും നിന്നില്ല. കാരണം അയാളുടെ പിതാവിന്റെ നാട് ടുണീഷ്യയാണ്.

30ാം മിനിറ്റിൽ സ്വീഡൻ വീണ്ടും മുന്നിലെത്തി. വിക്ടർ ഗ്യോകരേസ് നൽകിയ സുന്ദരൻ പാസിൽ നിന്നാണ് രണ്ടാം ഗോൾ വന്നത്. ടുണീഷ്യൻ പ്രതിരോധം മുറിച്ച് ഗ്യോകരേസ് നൽകിയ പാസ് അലക്സാണ്ടർ ഇസാക് ഗോളാക്കി മാറ്റി.

രണ്ടാം പകുതിയിൽ സ്വീഡൻ ആക്രമണം കടുപ്പിച്ചു. 59ാം മിനിറ്റിൽ അവർ മൂന്നാം ഗോൾ നേടി. ടുണീഷ്യൻ ക്യാപ്റ്റൻ എലീസ് സ്ഖിരിയുടെ ഗുരുതര പിഴവാണ് മൂന്നാം ഗോളിനു വഴി ഒരുക്കിയത്. പിഴവ് മുതലെടുത്ത് ഇസാക് നൽകിയ പാസ് ഗ്യോകരേസ് മനോഹരമായി തന്നെ ഫിനിഷ് ചെയ്തു.