പാകിസ്ഥാനോട് മാത്രമല്ല, ബംഗ്ലാദേശിനോടും ഹസ്തദാനം വേണ്ട; വിസമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ

 

അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശ് ക്യാപ്റ്റന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ ആയുഷ് മാത്രെ. ടോസ് സമയത്തായിരുന്നു സംഭവം. സ്ഥിരം ക്യാപ്റ്റന്‍ മുഹമ്മദ് അസീസുല്‍ ഹക്കീം തമീമിന് സുഖമില്ലാത്തതിനാല്‍ വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാറാണ് ടോസിനെത്തിയത്. എന്നാല്‍ ഇരു ക്യാപ്റ്റന്മാറും ഹസ്തദാനം ചെയ്തില്ല. ടോസ് നേടി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു ബംഗ്ലാദേശ്. ശേഷം അബ്രാര്‍, മാത്രെയ്ക്ക് അരികിലൂടെ നടന്നുപോവുകയാണ് ചെയ്തത്. പക്ഷേ ഇരുവരും മുഖത്തോട് മുഖം നോക്കിയില്ല. പരസ്പരം സംസാരിക്കുകയും ചെയ്തില്ല.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇരു ടീമിന്റേയും നിലപാട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയിടത്ത് നിന്നാണ് ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അയല്‍രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളറെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെ വലിയൊരു വിഭാഗം എതിര്‍ത്തു.