പ്രോംപ്റ്റുകളുടെ എണ്ണത്തിനല്ല, ഇനി കമ്പ്യൂട്ടിങ് ശേഷിക്ക് നിയന്ത്രണം; ജെമിനിയിൽ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ

 

ഗൂഗിളിന്റെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനിയുടെ ഉപയോഗ പരിധി നിശ്ചയിക്കുന്ന രീതിയിൽ കമ്പനി വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഗൂഗിൾ ഐ/ഒ 2026' ലാണ് ഉപയോക്താക്കളെ നേരിട്ട് ബാധിക്കുന്ന ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. ഇതുവരെ ഉപയോക്താക്കൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ (Prompts) എണ്ണത്തിന്മേലായിരുന്നു നിയന്ത്രണമെങ്കിൽ, ഇനി മുതൽ ഓരോ ആവശ്യത്തിനും ഉപയോഗിക്കുന്ന കമ്പ്യൂട്ടിങ് ശേഷി (Computing Power) അടിസ്ഥാനമാക്കിയാകും ഉപയോഗ പരിധി നിശ്ചയിക്കുക. അതായത്, ചോദിക്കുന്ന ചോദ്യങ്ങളുടെ സങ്കീർണ്ണത, ചാറ്റിന്റെ ദൈർഘ്യം, ഉപയോഗിക്കുന്ന ഫീച്ചറുകൾ എന്നിവ വിലയിരുത്തിയാകും നിങ്ങളുടെ ലിമിറ്റ് എത്ര വേഗത്തിൽ തീരുമെന്ന് നിശ്ചയിക്കപ്പെടുക. പുതിയ സംവിധാനമനുസരിച്ച് ഈ പരിധികൾ ഓരോ 5 മണിക്കൂറിലും പുതുക്കപ്പെടുമെങ്കിലും, ആഴ്ചയിലുള്ള മൊത്തം ലിമിറ്റിന് വിധേയമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക.

സാധാരണ രീതിയിലുള്ള ടെക്സ്റ്റ് ചോദ്യങ്ങൾക്ക് വളരെ കുറഞ്ഞ കമ്പ്യൂട്ടിങ് ശേഷി മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ സാധാരണ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ വ്യത്യാസം വരുത്തില്ല. എന്നാൽ വീഡിയോ നിർമ്മാണം, കോഡിങ്, ഡീപ് റിസർച്ച് പോലുള്ള കനത്ത കമ്പ്യൂട്ടിങ് ശേഷി ആവശ്യമുള്ള ജോലികൾക്കായി ജെമിനി ഉപയോഗിക്കുന്ന പ്രൊഫഷണലുകൾ തങ്ങളുടെ ഉപയോഗം ഇനി മുതൽ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടി വരും.

സൗജന്യ ഉപയോക്താക്കളെ അപേക്ഷിച്ച് പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് കൂടുതൽ ഉയർന്ന ലിമിറ്റ് ലഭ്യമായിരിക്കുമെന്നും 18 വയസ്സിന് താഴെയുള്ളവരുടെ ഉപയോഗ പരിധിയിൽ മാറ്റമൊന്നുമില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ കമ്പ്യൂട്ടിങ് ആവശ്യമുള്ള ഫീച്ചറുകൾ മികച്ച രീതിയിൽ നിയന്ത്രിക്കാനും, ആഴത്തിലുള്ള പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഉപയോക്താക്കളെ ഉയർന്ന പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഗൂഗിൾ ഈ പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.