സിറിയുടെ വാഗ്ദാനം പാലിച്ചില്ല; ഐഫോൺ ഉപഭോക്താക്കൾക്ക് 250 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ആപ്പിൾ
ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതിയിൽ 250 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കാൻ ആപ്പിൾ തയ്യാറെടുക്കുന്നു. പരിഷ്കരിച്ച സിറിയുടെ അപ്‌ഡേറ്റ് 2024-ൽ നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് പാലിക്കാൻ സാധിക്കാതെ വന്നതോടെയാണ് ആപ്പിളിനെതിരെ നിയമനടപടികൾ ഉണ്ടായത്.
2024 ജൂണിനും 2025 മാർച്ചിനുമിടയിൽ ഐഫോൺ 15, 16 സീരീസ് ഫോണുകൾ വാങ്ങിയ ഉപഭോക്താക്കൾക്കാണ് ഈ തുക ലഭിക്കുക. ഓരോ വ്യക്തിക്കും അവരുടെ ഫോൺ മോഡലിനും മറ്റും അനുസരിച്ച് 25 ഡോളർ മുതൽ 95 ഡോളർ വരെ നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ ഔദ്യോഗികമായി തെറ്റ് സമ്മതിച്ചിട്ടില്ലെങ്കിലും, വലിയ തുക നൽകി ഒത്തുതീർപ്പിന് കമ്പനി സമ്മതിക്കുകയായിരുന്നു.
സിറിയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നതിൽ വന്ന കാലതാമസമാണ് കമ്പനിക്ക് തിരിച്ചടിയായത്. നിലവിൽ ഗൂഗിളിന്റെ 'ജെമിനി'യുമായി ചേർന്ന് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ചർച്ചകൾ ആപ്പിൾ നടത്തിവരികയാണെന്നും സൂചനകളുണ്ട്. അതേസമയം, വരാനിരിക്കുന്ന ജൂണിലെ ഡെവലപ്പർ കോൺഫറൻസിൽ സിറിയുടെ പരിഷ്കരിച്ച പതിപ്പ് കമ്പനി അവതരിപ്പിച്ചേക്കുമെന്നും വാർത്തകളുണ്ട്.