ഛിന്നഗ്രഹത്തിൽ പുരാതന ജലസാന്നിധ്യം; കശുവണ്ടി രൂപത്തിലുള്ള ഛിന്നഗ്രഹത്തിന്റെ വിചിത്ര ഭ്രമണം കണ്ടെത്തി നാസയുടെ ലൂസി പേടകം

 

ബഹിരാകാശ ഗവേഷണ രംഗത്ത് നിർണ്ണായക കണ്ടെത്തലുകളുമായി നാസയുടെ 'ലൂസി' പേടകം. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ ബെൽറ്റിൽ (Asteroid Belt) സ്ഥിതി ചെയ്യുന്ന 'ഡൊണാൾഡ് ജോഹാൻസൺ' എന്ന ഛിന്നഗ്രഹത്തിന്റെ വിചിത്രമായ പ്രത്യേകതകളാണ് ശാസ്ത്രജ്ഞർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബഹിരാകാശത്ത് സാധാരണ കാണാറുള്ള മറ്റ് ഖഗോള വസ്തുക്കളിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപവും ഭ്രമണ രീതിയുമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്.

ഭൂമിയുൾപ്പെടെയുള്ള ഭൂരിഭാഗം ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കൃത്യമായ ഒരൊറ്റ അച്ചുതണ്ടിൽ കറങ്ങുമ്പോൾ, 'ഡൊണാൾഡ് ജോഹാൻസൺ' രണ്ട് അച്ചുതണ്ടുകളിലായി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ബഹിരാകാശത്ത് ഒരു വമ്പൻ കുലുക്കത്തോടെയോ ആടിയാടിയോ ആണ് ഇതിന്റെ സഞ്ചാരം. ലൂസി പേടകം ഛിന്നഗ്രഹത്തിന് വെറും 960 കിലോമീറ്റർ അടുത്തെത്തി ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് ഈ 'ടു-ആക്സിസ്' (Two-axis) കറക്കം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്.

കശുവണ്ടി രൂപവും ജലസാന്നിധ്യവും

പേടകം പകർത്തിയ ക്ലോസ്-അപ് ചിത്രങ്ങളിലാണ് ഈ ഛിന്നഗ്രഹത്തിന്റെ വിചിത്രമായ കശുവണ്ടി രൂപം വ്യക്തമായത്. ഇതിന്റെ ഉപരിതലമാകെ വൻ ഗർത്തങ്ങളും പാറയിടുക്കുകളും നിറഞ്ഞതാണ്. കൂടുതൽ പഠനങ്ങളിൽ, ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇരുമ്പിന്റെ അംശമുള്ള പ്രത്യേക കളിമൺ ധാതുക്കൾ കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഛിന്നഗ്രഹത്തിൽ ദ്രവരൂപത്തിലുള്ള ജലം ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്.

മുമ്പ് ശാസ്ത്രലോകം പഠനവിധേയമാക്കിയ ബെന്നു, റ്യൂഗു എന്നീ ഛിന്നഗ്രഹങ്ങളിലും സമാനമായ മഗ്നീഷ്യം അടങ്ങിയ കളിമണ്ണുകൾ കണ്ടെത്തിയിരുന്നു. ഇവയെല്ലാം പണ്ട് വലിയൊരു ഗ്രഹത്തിന്റെയോ പാറക്കൂട്ടത്തിന്റെയോ ഭാഗമായിരുന്നപ്പോഴാണ് ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന ജലസാന്നിധ്യം ഉണ്ടായതെന്നാണ് നാസയുടെ നിഗമനം.

വിചിത്ര ഭ്രമണത്തിന് പിന്നിൽ യോർപ് പ്രഭാവം

സൂര്യപ്രകാശമേറ്റ് ഛിന്നഗ്രഹം ചൂടാകുന്നതുമായി ബന്ധപ്പെട്ട യോർപ് പ്രഭാവം (YORP effect) ആണ് ഈ വിചിത്ര ഭ്രമണത്തിന് കാരണം. ഛിന്നഗ്രഹം കൃത്യമായ ഒരു വട്ടരൂപത്തിൽ അല്ലാത്തതിനാൽ, സൂര്യപ്രകാശമേറ്റ് തിരിച്ചു പുറന്തള്ളുന്ന ഇൻഫ്രാറെഡ് രശ്മികളുടെ ബലം എല്ലാ ഭാഗത്തും ഒരുപോലെയല്ല അനുഭവപ്പെടുന്നത്. ഈ അസമമായ മർദ്ദം ഛിന്നഗ്രഹത്തിൽ ഒരു പ്രത്യേക തിരിവ് ഉണ്ടാക്കുകയും അതിന്റെ സ്വാഭാവിക ഭ്രമണ വേഗതയെയും അച്ചിനെയും ബാധിക്കുകയും ചെയ്യുന്നു.

'ലൂസി' എന്ന വിഖ്യാത മനുഷ്യ ഫോസിൽ കണ്ടെത്തിയ നരവംശശാസ്ത്രജ്ഞൻ ഡൊണാൾഡ് ജോഹാൻസന്റെ ബഹുമാനാർത്ഥമാണ് ഈ ഛിന്നഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്. ഏകദേശം 15.5 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന അതിശക്തമായ ഒരു ബഹിരാകാശ ഇടിയുടെ ഫലമായാണ് ഈ ഛിന്നഗ്രഹം രൂപപ്പെടുന്നത്. വ്യാഴത്തിന് സമീപമുള്ള ട്രോജൻ ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിനായി പോകുംവഴിയാണ് ലൂസി പേടകം ഡൊണാൾഡ് ജോഹാൻസനെ നിരീക്ഷിച്ചത്. ലോക്ഹീഡ് മാർട്ടിൻ സ്പേസ് നിർമ്മിച്ച ഈ പേടകം നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്റെ ഭാഗമാണ്. സൗരയൂഥത്തിന്റെ ഉത്ഭവ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുതിയ വിവരങ്ങൾ എന്ന് നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി.