ആയുധ വികസനം, ഹാക്കിങ്, നിരീക്ഷണം; എ.ഐ ദുരുപയോഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ആന്ത്രോപിക്

 

നിർമിതബുദ്ധി (AI) സാങ്കേതികവിദ്യയുടെ വിനാശകരമായ ദുരുപയോഗങ്ങൾ വെളിപ്പെടുത്തി പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിന്റെ (Anthropic) 'ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ട് - 2026'. കമ്പനിയുടെ 'ക്ലോഡ്' (Claude) എ.ഐ മോഡലുകൾ ആയുധ നിർമാണം, മാരക രോഗാണു ഗവേഷണം, സൈബർ ആക്രമണങ്ങൾ, ഡിജിറ്റൽ നിരീക്ഷണം എന്നിവയ്ക്കായി ലോകവ്യാപകമായി ദുരുപയോഗം ചെയ്യാൻ ശ്രമങ്ങൾ നടന്നതായി വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

അപകടകരമായ വൈറസുകളെക്കുറിച്ചുള്ള ഗവേഷണം, പക്ഷിപ്പനിയിൽ വരുത്തേണ്ട ജനിതക മാറ്റങ്ങൾ, വിഷവസ്തുക്കളുടെ വികസനം എന്നിവയ്ക്കായി വിവിധ രാജ്യങ്ങളിലെ ഗവേഷകർ എ.ഐ ദുരുപയോഗം ചെയ്ത അഞ്ചോളം സംഭവങ്ങൾ കമ്പനി കണ്ടെത്തി. യെമനിലെ ഭീകരസംഘടനകൾ മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കാനും, റഷ്യൻ സംഘങ്ങൾ സ്വയം നിയന്ത്രിത ഡ്രോണുകൾ നിർമിക്കാനും ക്ലോഡിന്റെ സഹായം തേടി. കൂടാതെ ജനങ്ങളുടെ ഫോൺ സംഭാഷണങ്ങളും സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ ഇറാൻ, ചൈന, മാലി എന്നിവിടങ്ങളിലെ ഏജൻസികൾ എ.ഐ ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.

വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്കും ഓട്ടോമേറ്റഡ് സൈബർ ആക്രമണങ്ങൾക്കും എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെട്ടു. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ വഴി ഈ നീക്കങ്ങൾ സമയബന്ധിതമായി തടയാനായെന്നും, കമ്പനിയുടെ ഏറ്റവും ഉയർന്ന മോഡലായ 'ക്ലോഡ് മിത്തോസ്' ഇത്തരം ആക്രമണങ്ങൾക്ക് വിധേയമായിട്ടില്ലെന്നും ആന്ത്രോപിക് അറിയിച്ചു. അതേസമയം, എതിരാളികൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കമ്പനി ഭീഷണികളെ പെരുപ്പിച്ചു കാണിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.